Tuesday, November 3, 2009

പൂക്കളില്‍ വീണു കിടക്കുന്ന ഒരാള്‍

മഞ്ഞ പെയ്യുകയാണ്‌
മരണങ്ങള്‍ പൂക്കുന്ന വയലുകളില്‍
വെയില്‍ കവിത വായിക്കുന്നു
ഞാന്‍ പൂക്കളില്‍ വീണു കിടക്കുന്നു
ഓരോ മഞ്ഞയും എന്നെ നോക്കി ചിരിക്കുന്നു
ചിരിക്കുന്ന ഓരോ മഞ്ഞയേയും
ഞാന്‍ ഉമ്മ വെയ്ക്കുന്നു
കവിളില്‍ തലോടുന്നു
സ്നേഹത്താല്‍ വിവശമാക്കപ്പെട്ട ചില നിമഷങ്ങളില്‍
എന്നില്‍ നിന്ന്‌ ഒരായിരം സ്വപ്നങ്ങള്‍
മഞ്ഞ ചിറകടിച്ച്‌ പറന്നു പോകുന്നു
ആകാശത്തിലൂടെ ഒഴുകി പോകുന്ന
വെളുത്ത, പതു പതുത്ത ഒരു മേഘത്തില്‍ നിന്നും
ദൈവം ഒരു കൊച്ചു കുട്ടിയെ പോലെ ഇറങ്ങി വന്ന്‌
മൌനത്തിന്റെ ഒറ്റ വിരല്‍ കൊണ്ടെന്നെ തൊടുന്നു
ഞാന്‍ കാത്തിരിപ്പുകളുടെ ഒരൊറ്റ മരമാകുന്നു
എന്നില്‍ പൂക്കുന്ന ഭ്രാന്തുകളില്‍ നിറയെ
ഒരു മഞ്ഞ സൂര്യന്‍ ഉദിക്കുന്നു
മഞ്ഞ ഒര്‍മകളുടെ ഒരു നഗരം
വിദൂരങ്ങളില്‍ നിന്ന്‌ എന്നിലേക്ക്‌
വീശിയടിക്കുന്ന ഒരു കാറ്റ്‌ പറയുന്നു
പ്രണയത്തില്‍ എപ്പോഴും
ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഒരുവളുണ്ട്‌
അവള്‍ക്ക്‌ പേര്‍ മഞ്ഞ
ഇപ്പോള്‍ എന്റെയുള്ളിലും എനിക്കു ചുറ്റിലും
ഒരു മഞ്ഞക്കടല്‍ തിരയടിച്ചുയരുന്നു
ഞാന്‍ മഞ്ഞയാകുന്നു

Thursday, October 29, 2009

ജീവിതത്തില്‍ നിന്നും മരണത്തിലേക്ക്‌ വലിച്ചു കെട്ടിയ ഒറ്റ വരിയിലൂടെ...

ക്ലോസപ്പ്‌

ഒരു മരത്തിനു ചുവട്ടില്‍ കവിതയും
പുകച്ച്‌ നില്‍ക്കുന്ന അയാളില്‍ നിന്ന്‌
നമുക്ക്‌ തുടങ്ങാം
ഉതിര്‍ന്നു വീഴുന്ന ചാരത്തിലുണ്ടാവും
കത്തി തീര്‍ന്ന കാലത്തിന്റെ ചരിത്രങ്ങള്‍
നിങ്ങളറിയുമൊ ഹിറ്റ്ലറെ, നിങ്ങളറിയുമൊ സ്റ്റാലിനെ
ബുദ്ധനെ, ഗാന്ധിയെ
എന്നിത്ര നേരവുമത്‌ ചുവന്നു കൊണ്ടിരുന്നതാണ്‌
കുതിരകള്‍ക്കിപ്പോഴും ഒരൊറ്റ ദിശയില്‍ മാത്രമെ
ഓടാനറിയൂയെന്ന്‌
മറ്റുള്ളവര്‍ക്ക്‌ വേണ്ടി സ്വയം പിടഞ്ഞു
മരിക്കാനേ അറിയൂയെന്ന്‌
സിഗരറ്റുകള്‍ പുകഞ്ഞു തീരുന്നു.

മറ്റൊരു ദൃശ്യത്തില്‍

കവീ നിന്റെ പരാജയങ്ങളെ, പാപങ്ങളെ,
ഭീതികളെ, സിഗരറ്റു കുറ്റികളെ
എനിക്കു തരൂ
പകരം ഞാന്‍ നിനക്കു തരാം
എന്റെ അരക്കെട്ടിന്റെ വെയിലിനെ
മോഹങ്ങളുടെ ഉഷ്ണങ്ങളെ
നുരയുന്ന യവ്വനങ്ങളെ
എന്ന്‌ വിവശമാകുന്നുണ്ട്‌
മദാലസമാകുന്നുണ്ട്‌ ഒരു തെരുവ്‌
അവളില്‍ നിറങ്ങളുടെ ഉന്‍മാദങ്ങളെ
നിറക്കുന്നവനിലേക്കും
കാനയില്‍ പ്രവചനങ്ങളുടെ ലഹരിയില്‍
വീണുകിടക്കുന്നവനിലേക്കും
ഉച്ചയാലസ്യങ്ങളില്‍
ഏതോ ഗ്രാമപച്ചയെയോര്‍ത്ത്‌
സ്വയംഭോഗം ചെയ്യുന്നവരിലേക്കും
തെരുവുപിള്ളേരുടെ പാട്ടില്‍ നിന്നും
കാറ്റു പോലെ അയാള്‍ കടന്നു ചെല്ലുന്നു
മനുഷ്യരില്‍ മുഴുവന്‍ സ്വയം ഒളിക്കാനുള്ള അറകളും
പലായനങ്ങളുടെ തുരങ്കങ്ങളും മാത്രമാണെന്ന്‌
അയാള്‍ക്ക്‌ മടുക്കുന്നു, ഇറങ്ങി നടക്കുന്നു

ഒറ്റമുറിയുടെ ഒരു മീഡിയം ഷോട്ട്‌

സായാഹ്ന വെളിച്ചത്തില്‍ നിന്ന്‌
നീലജാലകവിരികള്‍ക്കിടയിലൂടെ
കൈത്തണ്ടയുടെ ഗിത്താറില്‍ നിന്നും
ചുവന്ന ഗാനങ്ങള്‍ മീട്ടികൊണ്ട്‌
ഒരുവള്‍ അയാളിലേക്ക്‌ കടന്നു വരുന്നു
നിന്റെ സ്വപ്നങ്ങളിലിപ്പോഴും ദൈവങ്ങള്‍
കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നുവെന്ന്‌
ചുംബനങ്ങള്‍ നിരോധിക്കപ്പെടുന്ന കാലത്ത്‌
നിന്റെ കണ്ണുകള്‍ വിപ്ലവത്തിന്റെ ഗാനമകുമെന്ന്‌
അയാളൊരവസാനത്തെ പുകയെടുക്കുന്നു
നിശബ്ദമാവുന്നു

ഇരുളു പരക്കുന്ന ഒരു ലോങ്ങ്‌ ഷോട്ട്‌

ജീവിതത്തില്‍ നിന്നും മരണത്തിലേക്ക്‌
വലിച്ചു കെട്ടിയ ഒറ്റ വരിയിലൂടെ
നിങ്ങളുടെ ധാരണകളേയും നിയമങ്ങളേയും
അരക്ഷിതത്വത്തിലാഴ്ത്തികൊണ്ട്‌
അയാള്‍ നടന്നു പോകുന്നു
ചക്രവാളത്തില്‍ നിന്ന്‌
ഒറ്റ വാക്ക്‌ മാത്രമുള്ള ഒരു പാട്ടുയരുന്നു

Wednesday, October 14, 2009

രക്ത ഗ്രൂപ്പ് നിര്‍ണ്ണയം

രക്ത ഗ്രൂപ്പ്‌ നിര്‍ണ്ണയിക്കാന്‍
ആളു വരുന്നുണ്ടത്രെയിന്നുസ്ക്കൂളില്‍
എന്റെയുള്ളിലൂടൊഴുകുന്ന ചോരയും
നിന്റുള്ളിലൂടൊഴുകുന്ന ചോരയും
ഒന്നാണെന്ന്‌ പറഞ്ഞിട്ടിപ്പോളെല്ലാത്തിനും
ഗ്രൂപ്പുണ്ടത്രെ
എ പോസറ്റീവെന്നും എ ബി പോസറ്റീവെന്നും
ഒ നെഗറ്റീവെന്നുമൊക്കെയതിനു പേരുണ്ടത്രെ
അതില്‍ തന്നെ കൊടുക്കാന്‍ മാത്രം
കഴിയുന്നവരും
സ്വീകരിക്കാന്‍ മാത്രം അറിയുന്നവരും
ഇതു രണ്ടും ചെയ്യാന്‍ കഴിവുള്ളവരുമുണ്ടത്രെ
ചോന്ന കൊടീം പിടിച്ചു നടക്കണ കുമാരേട്ടന്‍
കേള്‍ക്കണ്ട ടീച്ചര്‍ടെ ഈ പ്രാന്ത്‌
കൂടെയുള്ളവനാണ്‌ വിറച്ചു വിറച്ചു പറഞ്ഞത്‌
വരുന്നവരുടെ കയ്യീ സൂചിയുണ്ടത്രെ
അതു കുത്തി ചോരയൂറ്റുമത്രെ
അപ്പൊ തുടങ്ങിയതാണ്‌ കാലില്‍ ഒരു തരി തരിപ്പ്‌
ക്ലാസ്സിലെ വരാന്തയില്‍ ചോരയൂറ്റുന്നവര്‍ മാര്‍ച്ചു
ചെയ്തു വരുന്നതു കെട്ടപ്പൊ തുടങ്ങി
നെഞ്ചിലൊരു പടപടപ്പ്‌
പേരു വിളിക്കുന്നവര്‍ എണീറ്റ്‌ മുന്നോട്ട്‌
വരണമെന്ന്‌ പറഞ്ഞതും
കൂടെയുള്ളവന്‍ കുഴഞ്ഞ്‌ ദേ കിടക്കണ്‌ !
ഞാനെന്ത്‌ ചെയ്യുമെന്നാലോചിച്ച്‌ നില്‍ക്കെ
അരികിലെ പൊളിഞ്ഞ ജനാല കണ്ടു
അതിലൂടെ ചാടി ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു
അന്നോടിയ വഴികളിലെല്ലാം ഇന്നൊന്നാന്തരം
പുല്ലു മുളച്ചിരിക്കുന്നു
കവിത വിരിഞ്ഞിരിക്കുന്നു

Saturday, October 10, 2009

മഴനൂലിഴകള്‍ക്കിടയിലൂടെ........

എന്റെ മുറിയുടെ തണുത്ത സ്വാകാര്യതയില്‍
കണ്ണു തുറന്നു കിടക്കുന്നു
മുകളില്‍ സ്വപ്നത്തിന്റെ ഒരു ചിലന്തി വല
കട്ടിലിനു താഴെ ഉറുമ്പുകളുടെ ഒരു ശവഘോഷ യാത്ര
കടന്നു പോകുന്നു
പറമ്പില്‍ നിറങ്ങിളില്‍ സ്വയം മറന്നു പോയവന്‍
എന്നെ നോക്കി ചോരയൂറ്റുന്നു
ജനലിന്റെ ഒറ്റ ഫ്രെയിമിലെ
മഴനൂലിഴകള്‍ക്കിടയിലൂടെ കാണാം ഒരു പൂമരം
പൂമരത്തിനു കീഴെ അതിന്റെ ചുവന്ന നിശബ്ദതയില്‍
സ്വയമലിഞ്ഞെന്ന വണ്ണം ഒരു പെണ്‍കുട്ടി
വെളുത്ത പവാട തുമ്പ്‌ പിടിച്ച്‌ വട്ടപ്പാലം ചുറ്റുന്നു
ഇപ്പോള്‍ എന്നെ തുറിച്ചു നോക്കുന്നു
നിറഞ്ഞ കണ്ണുകള്‍ ഒരു പാട്ടാകുന്നു
അത്‌ മഴനൂലിഴകള്‍ക്കിടയിലൂടെ
ജനലിന്റെ ഒറ്റ ഫ്രെയിമില്‍ നിന്ന്‌
എന്റെ മുറിയുടെ തണുത്ത സ്വാകാര്യതയിലേക്ക്‌
പതിഞ്ഞ സ്ഥായിയില്‍ ഒഴുകുന്നു
ചിലന്തികളും ഉറുമ്പുകളും പകച്ചു നോക്കുന്നു
അലിഞ്ഞു പടര്‍ന്ന കണ്‍മഷി പോലെ
അതിന്റെ വിഷാദങ്ങളില്‍ ഞാന്‍ മുങ്ങി പോകുന്നു
ഇപ്പോള്‍ ചലനം നിലച്ച ഒരു ക്ലോക്കിന്‌ പിന്നിലിരുന്ന്‌
ഒരു പല്ലി ചിലയ്ക്കുന്നു
ഗാനം നിലച്ചിരിക്കുന്നു
ജനലിന്റെ ഒറ്റ ഫ്രെയിമില്‍ മഴ പെയ്തു തോര്‍ന്നതിനപ്പുറം
പൂമരമില്ല, അവള്‍ മാഞ്ഞു പോയിരിക്കുന്നു
വാതില്‍ തുറന്ന്‌ തെക്കേ അതിരിലെ അസ്ഥിത്തറയും കടന്ന്‌
അവള്‍ നിന്നിടത്തേക്ക്‌ ചെല്ലുമ്പോള്‍
മഴ വെള്ളത്തില്‍ വീണു കിടക്കുന്ന
ചുവന്ന ദലങ്ങള്‍ക്കിടയില്‍
അവള്‍ മറന്നു വെച്ച കാല്‍പ്പാദങ്ങള്‍
തിരിച്ചു നടക്കുമ്പോള്‍
മുറിയില്‍ എന്നെ കാത്തിരിക്കുന്നു
അപരിചിതമായ ചില മൌനങ്ങള്‍

Wednesday, October 7, 2009

അവസാനിക്കാത്ത പാഠങ്ങള്‍

കാണുമ്പോള്‍ ഓടി വരാറുള്ളതാണ്‌
കഥയ്ക്ക്‌ വേണ്ടി കൊഞ്ചാറുള്ളതാണ്‌
ഇന്ന്‌ കമ്പ്യൂട്ടര്‍ കളിയിലാണ്‌
കണ്ട ഭാവം പോലുമില്ല
അടുത്തു ചെന്നപ്പോള്‍ കണ്ടു
ജെയിംസ്‌ ബോണ്ടു പോലുള്ളവന്റെ നായകന്‍
തോക്കുമെടുത്തൊരെടനാഴിയിലൂടെ പതുങ്ങി നടക്കുന്നു
പെട്ടന്ന്‌ മുന്നില്‍ ചാടി വീഴുന്ന
മുഖം മൂടി ധരിച്ചവനെ ഒരൊറ്റ ക്ലിക്കില്‍ തീര്‍ക്കുന്നു
അടുത്ത തിരിവില്‍ പതുങ്ങുന്നു
ആരൊ കീയുടെയും മൌസ്‌ ക്ലിക്കിന്റേയും
ചടുല ചലനങ്ങളില്‍
ഒരൊറ്റ കുതിപ്പിന്‌ അപ്പുറത്തുള്ളവനെ വീഴ്ത്തുന്നു
വീഴുന്നവനനുസരിച്ചുയരും പോയന്റുകളില്‍
ഹരം കയറിയിരിപ്പാണവന്‍
തിരികെ നടന്നു ഞാന്‍
പിന്നെപ്പഴൊ കളി മതിയാക്കി മടിയില്‍
കയറിയിരുന്നന്നു നേടിയ പോയന്റുകളെ
കുറിച്ചവനഭിമാനം പറയുമ്പോള്‍
ശിരസ്സു തലോടി എന്തു പറയുമെന്നറിയാതെ പകച്ചു ഞാന്‍
നിന്റെ എണ്ണമറ്റ ക്ലിക്കുകളില്‍ പിടഞ്ഞു വീഴും
മനുഷത്വങ്ങള്‍ക്ക്‌ വേണ്ടിയും കുട്ടീ
ദൂരെയെവിടയൊ വയറു നിറയാതെ
കാത്തിരിപ്പുണ്ടെത്രയൊ പ്രണയങ്ങള്‍
വാത്സല്യങ്ങള്‍, സ്വപ്നങ്ങള്‍.............

Friday, September 25, 2009

കയറി പോകുന്നു..........

ആകാശത്തില്‍ നിന്നും തൂങ്ങി കിടക്കുന്നൊരേണിയിലൂടെ
ഒരാള്‍ കയറി പോകുന്നു
ഓരോ പടി കയറി കഴിയുമ്പോഴും
അത്‌ മാഞ്ഞ്‌ മാഞ്ഞില്ലാതാകുന്നു
ആരേയും ശ്രദ്ധിക്കാതെ അയാളങ്ങനെ
കയറികൊണ്ടേയിരിക്കയാണ്‌
പകുതിയെഴുതി കഴിഞ്ഞ ഒരു വരിയില്‍ നിന്നൊ
അപൂര്‍ണ്ണമായൊരു രതിയില്‍ നിന്നൊ
ആവണം അയാളങ്ങനെ കയറി പോവാന്‍ തുടങ്ങിയത്‌
ഒരു മുന്‍ധാരണയുമില്ലാതെ.........
മുന്‍കൂട്ടി നിശ്ചയിക്കപ്പെടാതെ................
വിരലുകള്‍ നഷ്ടപ്പെട്ട വരികളിലേക്കൊ
യോനിയുടെ നിശബ്ദമായ കാത്തിരിപ്പുകളിലേക്കൊ
അയാളിനി മടങ്ങിയെത്തുകയില്ല
പൂക്കളും മരണങ്ങളും നിറഞ്ഞ ഭൂമിക്കിനി
അയാളിലിനി ഒന്നും ചെയ്യാനില്ല
എന്തിന്‌ എന്ന ചോദ്യത്തിനു പോലും
അയാളിലിനി ഒരു പ്രസക്തിയുമില്ല
അയാളങ്ങനെ കയറി പോകുന്നു.
നക്ഷത്രങ്ങളും ദൈവങ്ങളുമില്ലാത്ത
ഒരനന്തതയിലേക്ക്‌
അയാളങ്ങനെ കയറി പോകുന്നുവെന്നു മാത്രം

Wednesday, September 23, 2009

ആരറിയാനാണ്‌ ??

പുകമഞ്ഞു വീണ താഴവരയിലേക്ക്‌
അടര്‍ന്നു വീഴുന്നു ഒരു ദലം
ഒരൊറ്റ തുള്ളി ചോര
ഉറക്കങ്ങളെ മുറിച്ച്‌
കൂറ്റന്‍ ചിറകുകളുള്ള യുദ്ധ വിമാനങ്ങളെ പോലെ
ദുഃസ്വപ്നങ്ങള്‍ ഇരമ്പുന്നു
അഗ്രിന്‍*, പ്രവചനം നടത്തുന്ന
രണ്ടു കയ്യും നഷ്ടപ്പെട്ട നിന്റെ സഹോദരന്റെ
ഭാവി കാഴ്ചകളിലൂടെ നീന്തി നീന്തി നടക്കുന്നു
ബൂട്ട്‌സുകളുടെ ക്രൂര ഫലിതങ്ങള്‍ക്കിടയില്‍
അധികാരത്തിന്റെ തോക്കിന്‍ കുഴലുകള്‍
നിനക്കു സമ്മാനിച്ച അന്ധ നിഷ്കളങ്കത
നിന്റെ സന്തതി
വേദനയുടെ ഏത്‌ ജലാശയത്തിലേക്കായിരുന്നു
നീയവനെ പെരിങ്കല്ലുകള്‍ കെട്ടി താഴ്ത്തിയത്‌ ?
നിനക്കു വേണ്ടി ചുവന്ന മത്സ്യത്തെ തേടിപ്പോയ
സാറ്റലൈറ്റിന്‌** നീ കാത്തു വെച്ചതിതായിരിന്നൊ?
ഏത് ദുരന്തങ്ങളെ പിടിച്ചെടുത്ത്‌ പിടിച്ചെടുത്താണ്‌
അവന്റെ കാലുകള്‍ ചോര വാര്‍ക്കാന്‍ തുടങ്ങിയത്‌ ?
എന്റെ വാക്കുകളെ പോലെ മുടന്താന്‍ തുടങ്ങിയത്‌ ?
അവന്റെ കൂട്ടുകാരെവിടെ?
ഒഴിയാത്ത മൈന്‍ പാടങ്ങള്‍ അവര്‍ക്കായി കാത്തിരിപ്പുണ്ടാവും
എന്നിട്ടും വിമാനങ്ങളില്‍*** നിന്നും
മുറിഞ്ഞ ചിറകുകള്‍ പോലെ വിതറുന്ന
കടലാസുകളില്‍ അവര്‍ പറയുന്നു
അവര്‍ നിങ്ങളുടെ മിത്രങ്ങളാണെന്ന്‌
അവര്‍ നിങ്ങള്‍ക്കായി സമാധാനം കൊണ്ടു വരുമെന്ന്‌
ചരിത്രത്തിന്റെ ഓരോ വയലുകളിലും
അമര്‍ന്ന്‌ നിശബ്ദമാവുന്നതിനെ കുറിച്ച്‌
നിങ്ങളേക്കാള്‍ നന്നായി ആരറിയാനാണ്‌ ?
അടര്‍ന്നു വീഴുന്ന ചുവന്ന ദലങ്ങളെ കുറിച്ച്‌
കഴുത്തു ഞെരിക്കപ്പെട്ട വസന്തത്തിന്റെ
ചുവന്ന മൌനങ്ങളെ കുറിച്ച്‌
ഒരൊറ്റ തുള്ളി ചോരയിലൂടെ നിലവിളിച്ചു കൊണ്ടിരിക്കുന്ന
ഭൂമിയെ കുറിച്ച്‌
നിങ്ങളേക്കാള്‍ നന്നായി ആരറിയാനാണ്‌ ?
*Bahman Ghobadi യുടെ Turtle can fly എന്ന ചിത്രത്തിലെ സദ്ദാം ഭരണ കൂടത്തിന്‍ കീഴില്‍ ബലാത്സംഗത്തിന്‌ ഇരയാക്കപ്പെടുന്ന ഒരു പെണ്‍കുട്ടി
**ഗ്രാമത്തില്‍ ആദ്യമായി ഡിഷ്‌ ആന്റിന കൊണ്ടു വരുന്ന ഒരു ചെറുപ്പക്കാരന്‍ അഗ്രിനോട്‌ അയാള്‍ക്ക്‌ സ്നേഹമുണ്ട്
***അമേരിക്കന്‍ വിമാനങ്ങള്‍